Friday 5 September 2014

അയാൾ (II)

വേഗത്തിൽ മതിൽ എടുത്തുചാടുമ്പോൾ വീട്ടിൽ ആരും ഇല്ലാതിരിക്കണേയെന്ന പ്രാർത്ഥനയായിരുന്നു. ഊഹിച്ചതുപോലെതന്നെ വീട്ടിൽ ആരുമില്ലായിരുന്നു.. ആ ആനമെലിഞ്ഞ്‌ കൂട്ടിൽ ചങ്ങലക്കിട്ടിരുന്ന പട്ടിയല്ലാതെ! ഇരുൾമറവിൽ പാഞ്ഞ്‌ ചെന്നുപെട്ടതൊ ആ 'നായിന്റെ മോന്റെ' മുന്നിലും. കണ്ടയുടനെ പട്ടി എണീറ്റു നിന്നൊരു സലൂട്ടും കൂടെ ബഹുമാനാർഹമായ കുരയും തുടങ്ങി. പദ്ദധിക്ക്‌ എന്തോ ചെറിയപാളിച്ച പറ്റിയൊ എന്ന് സംശയിച്ചെങ്കിലും അടുത്ത നിമിഷത്തിൽ അയാൾ 'മയക്കുപൊടി റെസിപിയിൽ' പൊരിച്ചെടുത്ത കോഴിക്കാൽ 'ഡോഗർമോന്റെ' നേർക്ക്‌ തൊടുത്ത്‌ വിട്ടു. അതോടെ കുരയുടെ ബാറ്ററി ലോ ആയി, സ്വിച്ച്‌ ഓഫിൽ എത്തി.

പിന്നെ ഒരു നിമിഷം അയാൾ മജീഷ്യൻ മുതുകാടാവുകയായിരുന്നു. താക്കോൽ സഹായമില്ലാതയാൾ വീടിനുള്ളിലേക്ക്‌ പടർന്നുപന്തലിച്ചു.. സ്വന്തം ബോസ്സിന്റെ സ്വന്തം വീട്‌!

ഇരുപത്തിയഞ്ചാം വയസ്സിൽ നിർത്തിയതാണു മോഷണം. മാന്യമായ്‌ തൊഴിലെടുത്ത്‌ ജീവിക്കാൻ ഒരു അവസരം കിട്ടിയപ്പോൾ മോഷണം പൂർണ്ണമായ്‌ ഉപേക്ഷിച്ചു. സത്യസന്ധതയും അദ്ധ്വാനവും അയാളെ പല വലിയ കമ്പനികളിലും എത്തിപ്പിച്ചു. പിന്നീട്‌ പ്രസ്തുത കമ്പനിയിൽ ദീർഘകാലം സേവനം. ശമ്പളവും ജോലിയുടെ സ്വഭാവവും അയാളെ അവിടെ നിന്നു മാറാൻ പ്രേരിപ്പിച്ചില്ല. ഒടുവിൽ കുടുംബത്തിൽ പുതിയൊരംഗത്തിന്റെ വരവറിയിച്ചതും ജോലിയിൽ നിന്നു പിരിച്ചുവിട്ടതും ഒരുമിച്ചായിരുന്നു. 'ഭാര്യക്കു പ്രസവവേദന ഭർത്താവിന് ഓഹരി വിപണി ഇടിവ്‌ ' എന്നപോലെയായി കാര്യങ്ങൾ. "സ്വാഭാവിക പ്രസവത്തിൽ നിന്നും നിർഭാഗ്യവശാൽ ചില സങ്കീർണ്ണതകൾ ഉണ്ടത്രെ.. പുറത്തുനിന്നുള്ള മരുന്നുകൾക്ക്‌ ഒരുതുകയാകും. കൂടെ നാട്ടുനടപ്പനുസരിച്ച്‌ ഡോക്ടർക്ക്‌ പ്രോൽസാഹനമായും എന്തേലും നൽകണമല്ലൊ !" സാമ്പത്തികമാന്ദ്യത്തിന്റെ വായ്ത്തലപ്പിൽ ഒരു 'കലക്കലിലേക്ക്‌ ' ചിന്തിച്ചെങ്കിലും എല്ലാവരും ചെയ്യുന്ന തെറ്റ്‌ ആവർത്തിക്കേണ്ടെന്ന് അയാൾക്ക്‌ തോന്നി. സ്വന്തം സാഹചര്യത്തെ ശപിച്ചുകൊണ്ടയാൾ ഭിത്തിയിൽ തൂക്കിയിട്ടിരുന്ന വിസകിട്ടി പോയവരുടെ പഴയ കുടുംബ ഫോട്ടോയിലേക്കൊന്നു നോക്കി. അവിടെ ആരൊക്കെയൊ "കള്ളൻ, കള്ളൻ.." എന്ന് വിളിച്ചുകൂവുന്നുണ്ടായിരുന്നു.

സമയം അർദ്ധരാത്രിയോടടുക്കുന്നു. അരണ്ട വെളിച്ചത്തിൽ ഹാളിലെ ബോസിന്റെ ഫാമിലി ഫോട്ടൊ അയാൾ ശ്രദ്ധിച്ചു. ഭാര്യയും മകളും അടങ്ങുന്ന മൂന്നംഗകുടുംബം. മനസ്സിൽ ചോദ്യങ്ങളുയർന്നു. " ഒരു കുടുംബത്തിന്റെ പ്രാരാബ്ദങ്ങൾ അറിയാവുന്ന ഒരാളായിട്ടും തന്റെ കുടുംബം അയാൾ കണ്ടില്ല!! ദീർഘകാലസേവനത്തിൽ ആദ്യമായി വരുത്തിയ ചെറിയൊരു പിഴവു.. മറ്റ്‌ ജോലിക്കാരുടെ മുൻപിൽ വച്ചുള്ള ശകാരം, പിന്നെ ഉദ്യോഗത്തിൽ നിന്നും തട്ടിത്തെറുപ്പിക്കൽ.." മോഷണത്തിനായ്‌ മറ്റൊരുവീട്‌ പിന്നെ തിരയേണ്ടിവന്നില്ല.
പെട്ടെന്നാണ് ജനാലയിലൂടെ കാറിന്റെ വെളിച്ചം കണ്ണിലേക്കടിച്ചുകയറിയത്‌. ബോസിന്റെ അപ്രതീഷിതട്വിസ്റ്റുമായി വീട്ടിലേക്കൊരു തിരിച്ചുവരവ്‌! 'മുതുകാടിനു' തീ പിടിച്ചപോലെ നമ്മുടെ നായകൻ അലമാരക്കകത്തേക്ക്‌ ചാടിക്കയറി വാതിൽ നിശബ്ദമായ്‌ അടച്ചു.

ബോസ്സാണ് ആദ്യം വാതിൽ തുറന്ന് കയറിയത്‌. പിന്നെ വരിവരിയായ്‌ ഭാര്യയും മകളും. ഉറക്ക ക്ഷീണത്താലായിരിക്കണം മകൾ മുകളിലത്തെ നിലയിലേക്കുപോയി വാതിലടക്കുന്ന ശബ്ദം കേട്ടു. പിന്നെ ഭാര്യാ-ഭർത്താക്കന്മാരും ഹാളിനോടുചേർന്ന അവരുടെ മുറിയിലേക്കുപോയ്‌. കുറച്ചുകഴിഞ്ഞ്‌ അവ്യക്തമായ ചില പിറുപിറുക്കൽ ശബ്ദങ്ങൾ മുറിക്കുള്ളിൽനിന്നു കേട്ടു. മുറിക്കുള്ളിലെ ഒച്ച കൂടിവന്നു. ബോസിന്റെ ശബ്ദമാണ് ആദ്യം അയാൾ ശ്രവിച്ചത്‌.
"നീയൊരു നല്ല അമ്മയായിരുന്നെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു. ഒരച്ചനു മകളോട്‌ പറയാൻ കഴിയാത്ത പല ഉപദേശങ്ങളുമുണ്ട്‌. എന്നാൽ നിനക്കതൊക്കെ നേരത്തെ പറഞ്ഞ്‌ പഠിപ്പിക്കാമായിരുന്നു.."
"എനിക്ക്‌ ചെയ്യാൻ കഴിയാമായിരുന്ന എല്ലാ ഉപദേശങ്ങളും ഞാനവൾക്ക്‌ വയസറിയിച്ച കാലത്തേ നൽകിയിരുന്നു. നിങ്ങളുടെ അതിരുകവിഞ്ഞ നിയന്ത്രണമാണവളെ ഇങ്ങനെയൊക്കെയാക്കിത്തീർത്തത്‌. ഇനി പരസ്പരം കുറ്റപ്പെടുത്തിയിട്ടുകാര്യമില്ല. നമ്മുടെ മുൻപിൽ ഇനി ഒരു മാർഗ്ഗമേയുള്ളൂ, അവർ പറഞ്ഞ ശ്രീധനം നൽകുക. അവൾ പ്രണയിച്ചയാളെ അവൾക്ക്‌ തന്നെ കിട്ടുമല്ലൊ അപ്പോൾ"

"പ്രണയം! വലിയ വീട്ടിലെ പിള്ളേർക്ക്‌ ഗർഭം ഉണ്ടാക്കാനും ഒരച്ചന്റെ ദൗർബല്യത്തിലൂടെ 'സ്ത്രീ'ധനത്തെ പുതിയരൂപത്തിൽ ചോദിക്കാതെതന്നെ നേടാനുമുള്ളതാണല്ലൊ ഇന്നത്തെ പ്രണയം.
നല്ല ജോലിക്കാരെ കാരണമില്ലാതെ കമ്പനിയിൽ നിന്നും പുറത്താക്കി. ആദ്യ സമ്പാദ്യമായി കാത്തുസൂക്ഷിച്ച കാർ വിറ്റു തൊലച്ചു. ഇനിയീ വീടും നാളെമുതൽ പണയം.." ഇടറിയ ആ വാക്കുകൾക്ക്‌ മീതെ നിശബ്ദതയായിരുന്നു കാലത്തിന്റെയുത്തരം.

.......കുറെ സമയത്തിനുശേഷം ആ വീട്ടിൽ ഇരുൾ നിറച്ചുകൊണ്ട്‌ വൈദ്ദ്യുതദ്വീപങ്ങളണഞ്ഞു. നിലാവ്‌ രാത്രിയുടെ ആഴങ്ങളിലേക്ക്‌ മുങ്ങിത്തുടങ്ങിയിരുന്നു. പരമ്പരാഗതമായ മോഷണ നിയമാവലിയിൽ അനുകമ്പ എന്നത്‌ നിബന്ധനക്കെതിരാണെങ്കിലും ഉൾമുറിയിലെ രഹസ്യ അറയിൽ പണപ്പെട്ടി സൂക്ഷിക്കുന്ന ബോസിനെ അയാൾ കണ്ടില്ലെന്നു നടിച്ചു.  ഒഴിഞ്ഞ കയ്യോടെ ബോസിന്റെ വീട്ടിൽ നിന്നിറങ്ങി വരുമ്പോൾ എവിടെയയിരുന്നു യഥാർത്ഥ്യത്തിൽ മോഷ്ടിക്കാൻ പോകേണ്ടിയിരുന്നത്‌ എന്ന് അയാക്ക്‌ ബോധ്യമായിരുന്നു.
ചാടുന്നതിനിടക്ക്‌ മതിലിൽ വച്ചിരുന്ന ചെടിച്ചെട്ടി കൈതട്ടി നിലത്തേക്കു വീണു. പെട്ടെന്നു നൂറു വാട്സിന്റെ ഒരു ബൾബ്‌ അയാളുടെ തലക്കുമേൽ ഉദിച്ചു! "ചെറിയ ആവിശ്യങ്ങൾക്കു പോലും എടുക്കാതെ അവൾ സൂക്ഷിച്ചിരുന്ന വഞ്ചിക്കുടം തട്ടുമ്പുറത്തെങ്ങൊ മാറാലപിടിച്ചിരിപ്പുണ്ട്‌.."
ഇപ്പോഴത്തെ ആവിശ്യത്തിന്് നല്ലൊരു തുക അതിൽ കാണുമെന്നുറപ്പായിരുന്നു. പലവട്ടം അവളെ വഴക്കുപറനിട്ടുണ്ടെങ്കിലും ഇപ്പോൾ അയാൾക്ക്‌ ഭാര്യ ചെയ്ത വിവേചനത്തിൽ സ്വയം അഭിമാനം തോന്നി.

ജനിക്കാനിരിക്കുന്ന പെൺകുഞ്ഞിനെ പറ്റി അലോചിച്ച്‌ ചെറിയൊരു നിശ്വാസത്തോടെ അയാൾ ആകാശതേക്കു നോക്കി.. ചെടിച്ചട്ടി വീണുടയുന്ന ശബ്ദം കേട്ട്‌ അപ്പോഴേക്കും മുറിയിൽ വെളിച്ചം തെളിഞ്ഞിരുന്നു. സ്വന്തം വീടു ലക്ഷ്യമാക്കി അയാൾ മെല്ലെ മുന്നോട്ട്‌ നീങ്ങി.