Thursday 26 December 2013

അയാൾ !

പുറത്ത്‌ നല്ല മഴ. ഇരുളറക്കിടയിലൂടെയുള്ള മഴക്കാഴ്ച്ച.. ആദ്യമൊക്കെ പുതുമയായിരുന്നുവെങ്കിലും ഇപ്പോൾ ഇതും വിരസതയിലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുന്നു. മരച്ചില്ലകളിൽനിന്ന് മഴക്കിളികളുടെ കലപിരാരവം. മഴയുടെ സംഗീതത്തിൽ അവയുടെ സ്വരം അമർന്നുപോയിരിക്കുന്നു. മുൻപിലത്തെ സെല്ലിൽ ബീരാനിക്ക ഇപ്പോൾ മയങ്ങിയിട്ടുണ്ടാവും. മഴയിൽ ലയിച്ചങ്ങനുറങ്ങാൻ ഒരു സുഖാത്രേ! "ബീവീടെ ദീനോം, തീരാത്ത ദാരിദ്ര്യൊം കൂടിയായ്പ്പൊ ഒരു കള്ളക്കടത്ത്‌ കച്ചോടം. പിടിക്കപ്പെട്ടപ്പൊ സംഘം ഒറ്റി. ഒന്നുകിൽ നഷ്ടപരിഹാരം, അല്ലെങ്കിൽ കുറ്റം സ്വയം ഏറ്റെടുക്കുക. ഒടുവിൽ ഓൾടെ ദെണ്ണത്തിനും താൽക്കാലിക ചിലവിനും കൂടി ഒരു തുക തരാന്നു പറഞ്ഞപ്പോൾ അവരുടെ നിർബന്ധത്തിനു വഴങ്ങി കുറ്റം തലക്കൽ വച്ച്‌ കെട്ടി. ദുരഭിമാനത്തിന്റെ കണക്ക്‌ പറയാനോ, ശിക്ഷയിളവ്‌ ചെയ്യാനോ മകൻ എന്ന് പറേണ കണ്ണിച്ചോരയില്ലാത്തോൻ വരില്ലെന്നുറപ്പായിരുന്നു. വന്നതുമില്ല. ഓൾടേം എന്റേം ശവം പോലും അതുങ്ങളെ കാണിക്കില്ല "
ബീരാനിക്കയുടെ മകനും ഭാര്യയും പുറത്ത്‌ പോയിട്ട്‌ വർഷങ്ങളായി. നാട്ടിലേക്കുള്ള വരവ്‌ പോയിട്ട്‌ ഒരു ഫോൺകാൾ പോലുമില്ല. ഇതുപോലെയെത്രയെത്ര കഥകൾ. ഇവയൊക്കെ കേട്ടാൽ തോന്നും നല്ലവർ മുഴുവൻ ഇതിനുള്ളിലാണെന്ന്!

മഴ വീണ്ടും ഉറക്കുകയാണ്. തണുത്തകാറ്റ്‌ മുളംകുറ്റിയിലൂടെ ഒഴുകുമ്പോൾ അവ്യക്തമായേതോ ഓടക്കുഴൽനാദം. ഗൊവിന്ദേട്ടൻ ഇപ്പോൾ പോയിട്ടുണ്ടാവും. ഇന്നാണു അയാളുടെ ശിക്ഷ തീരുന്നത്‌. ഇന്ന് തരപ്പെട്ടില്ലങ്കിലോ എന്ന് കരുതി പുള്ളിക്കാരൻ ഇന്നലെയെ യാത്രാമൊഴി പറഞ്ഞിരുന്നു. വന്നിട്ട്‌ ഇപ്പോൾ രണ്ടാഴ്ചയാകുന്നു. അതിനുള്ളിൽ എനിക്കിത്രയധികം സൗഹൃദങ്ങൾ. എല്ലാം ഇവിടുള്ളവരുടെ സമീപനം. അല്ലെങ്കിൽ എന്റെ പ്രശ്നങ്ങൾ കുറച്ചെങ്കിലും മറക്കാൻ കഴിയുമായിരുന്നോ?! അല്ലെങ്കിൽ തന്നെ ജീവിതത്തിലെല്ലാം നഷ്ടപ്പെട്ടവനിനിയെന്ത്‌ പ്രശ്നങ്ങൾ.. തെളിഞ്ഞ ആകാശം പോലെ മനസ്സ്‌ ശൂന്യം.
ഭിത്തിയോരം ചേർന്നിരിക്കുമ്പോൾ നേർത്ത തണുപ്പ്‌. ശരീരവും മനസ്സും ഒരുപോലെ മരവിച്ചിരിക്കുന്നു. ഒരിക്കലും ഇങ്ങനെയൊരു വഴിത്തിരിവ്‌ പ്രതീക്ഷിച്ചിരുന്നില്ല.. ഒരിക്കലും.. ജീവിതത്തിന്റെ കുത്തൊഴുക്കിൽ ഏതോ തടയിണയിൽപ്പെട്ട്‌ ഞാനെന്നതോണി. കൂടെയുണ്ടായിരുന്ന കുട്ടികൾ തുമ്പിയുടെ വാലിൽ നൂൽകെട്ടി രസിക്കുമ്പോൾ വിഷമത്തോടെയന്ന് മാറിനിന്ന ആ പഴയ എട്ട്‌ വയസ്സുകാരന് ഇങ്ങനെയൊക്കെയാകാൻ കഴിയുമോ?!

കല്യാണം കഴിഞ്ഞ്‌ സുഹൃത്തുക്കളെയെല്ലാം അസൂയാലുക്കളാക്കിയ ദമ്പതികൾ! എന്റെ ആദ്യ പെണ്ണുകാണലിൽതന്നെ നടന്ന വിവാഹം. ആദ്യമായി അവളെ കണ്ടപ്പോൾ ഫോട്ടോയിൽ കാണുന്ന സൗന്ദര്യമൊന്നും നേരിട്ടില്ലായിരുന്നു.  അവളുടേയും കൂടി ആദ്യ പെണ്ണുകാണൽചടങ്ങായിരുന്നിട്ടും ഞങ്ങൾ വളരെ തുറന്ന് സംസാരിച്ചു. മുൻപ്‌ ഒരു പ്രണയമുണ്ടായിരുന്നെന്നും വീട്ടിലറിഞ്ഞ്‌ പ്രശ്നങ്ങളായപ്പോൾ പിരിഞ്ഞെന്നും അയാൾ വേറെ വിവാഹം കഴിച്ചെന്നും പറഞ്ഞപ്പോൾ ആദ്യം എനിക്കത്‌ സ്വൽപം ബുദ്ധിമുട്ടായി തോന്നി.  ജീവിതത്തിലന്നേവരെ പ്രണയമെന്തെന്നറിഞ്ഞിട്ടില്ലാത്തവന് അതിലെങ്ങനെ ബുദ്ധിമുട്ട്‌ തോന്നാതിരിക്കും.?! തുറന്ന് പറയാൻ കഴിയാതെപോയ എത്ര ഇഷ്ടങ്ങൾ,  മാനം കാട്ടാതെ പുസ്തകത്താളിലടക്കപ്പെട്ട മയിൽപീലിത്തുണ്ടുകൾ..
ഓർമ്മകളിലെവിടെയൊ കേട്ടുമറന്ന കുപ്പിവളക്കിലുക്കം.. മുല്ലപ്പൂസുഗന്ധം.. തുളസിക്കതിരിന്റെ നൈർമല്യത.. 'പ്രകടമാക്കാത്ത സ്നേഹം പിശുക്കന്റെ ക്ലാവ്‌ പിടിച്ച നാണ്യശേഖരം പോലെ ഉപയോഗശൂന്യമാണെന്ന്' വൈകിയാണു ഞാൻ മനസ്സിലാക്കിയത്‌. പലവശത്തുനിന്നും  ആലോചിച്ചു. ഒടുവിൽ അവളെത്തന്നെ നിറഞ്ഞമനസ്സോടെ സ്വീകരിച്ചു. രണ്ടാഴ്ച്ചക്കുമുൻപുള്ള ആ വ്യാഴാഴ്ച്ചവരെ സന്തോഷകരമായ ദാമ്പത്തിക ജീവിതം. ജീവിതത്തിന്് ഒരർത്ഥമുണ്ടായി എന്ന് ഞാൻ കരുതിയ നാളുകൾ. ഒടുവിൽ എല്ലാം അവസാനിപ്പിച്ച്‌ ഒരു വെള്ളിയാഴ്ചദിനം..  നേരത്തേ  തീരുമാനിച്ചുവച്ചിരുന്ന ഫ്രൈഡേ ടൂർ എം.ഡി പെട്ടെന്ന് ക്യാൻസൽ ചെയ്തപ്പോൾ വീട്ടിലേക്ക്‌ വിളിച്ചുപറയാതെ അവൾക്കൊരു സർപ്പ്രൈസ്‌ ആകട്ടേയെന്ന് കരുതി. അവളേയൊന്നു ഞെട്ടിപ്പിക്കാമെന്ന് കരുതി അടുക്കളവാതിലിലൂടെ അകത്ത്‌ുകയറിയ ഞാൻ ആ കാഴ്ച്ചകണ്ട്‌ ഒരു നിമിഷം നിന്നു! ബെഡ്‌റൂമിൽ നിന്നിറങ്ങിവരുന്ന ചെറുപ്പക്കാരനും പിറകെ അർത്ഥനഗ്നയായി അവളും!! പെട്ടെന്നെന്തു ചെയ്യണമെന്നറിയാത്ത നിമിഷങ്ങൾ. കണ്ട സിനിമകളിലൊ വായിച്ച കഥകളിലൊ അപരിചിതമായ സന്ദർഭം.. ഹൃദയമിടിപ്പ്‌ ഒരുനിമിഷം കൊണ്ട്‌ ഇരട്ടിയുടെ ഇരട്ടിയായി; ഒപ്പം അസഹ്യമായ നെഞ്ചുവേദനയും. പതിയെ ഞാൻ നിലത്തിരുന്നു. ഒരു നിമിഷത്തേക്ക്‌ സ്വബോധം പൂണ്ണമായി എനിക്ക്‌ നഷ്ടപ്പെട്ടു. കുറച്ചുസമയത്തിനുശേഷം ഞാൻ കണ്ണുതുറന്നു. നിലത്തു തന്നെയായിരുന്നു അപ്പോഴും. അവളറിയാതെ അവളുടെ ലാപ്‌ടോപ്പും മൊബൈൽ ഫോണും കൈക്കലാക്കി വീടിനു പുറത്തിറങ്ങി. വിശദമായി തിരഞ്ഞപ്പോൾ ഒരിക്കൽ പിരിഞ്ഞു എന്ന് പറഞ്ഞ പ്രണയത്തിന്റെ അറ്റുപ്പോവാത്ത, ഇന്നും തുടരുന്ന ബന്ധത്തിന്റെ കഥയാണെന്റെ മുൻപിൽ തെളിഞ്ഞത്‌. അവനെക്കുറിച്ച്‌ കൂടുതൽ അന്യേഷിച്ച്പ്പോൾ ഭാര്യ ഉപേക്ഷിച്ച്‌ അയാൾ ഒറ്റക്കാണെന്ന് അറിഞ്ഞു. സ്വയം ഒരു വിഡ്ഡിയായെന്ന തോന്നൽ മനസ്സിൽ കൂടുതൽ കൂടുതൽ ആഴത്തിൽ പതിഞ്ഞുകൊണ്ടിരുന്നു. കൊല്ലണമെന്ന് വിചാരിച്ചിരുന്നില്ലങ്കെലും അയാളെ ഗോഡൗണിലേക്ക്‌ വിളിച്ചുവരുത്തിയതും സ്വയരക്ഷക്ക്‌ കരുതിയ കത്തിയെടുത്തതും എല്ലാം തികച്ചും യാന്ത്രികമായിരുന്നു. ശരീരത്തിന്റെ നിയന്ത്രണം പൂണ്ണമായും നഷ്ടപ്പെട്ട നിമിഷങ്ങൾ..
നിയമത്തിനു കീഴടങ്ങും മുൻപ്‌ ഒരു ഡിവോഴ്സിനുള്ള്‌ നോട്ടീസ്‌ അവൾക്കയക്കാൻ മറന്നില്ല.
ഒരു ചോദ്യം ഇപ്പോഴും ബാക്കിനിൽക്കുന്നു; ഇങ്ങനെയൊക്കെ ആകാനായിരുന്നുവെങ്കിൽ അവളെന്തിനു വിവാഹത്തിനുമുൻപ്‌ എല്ലാം തുറന്നുപറഞ്ഞു..??
..............................................................

വാർഡന്റെ വിളികേട്ട്‌ 'അയാൾ' പെട്ടെന്ന് ഞെട്ടി എണീറ്റു.
"ടൊ.. തന്നെ കാണാൻ ഒരു യുവതി വന്നു നിൽക്കുന്നു.. എണീറ്റ്‌ വാ വേഗം"
മഴ കുറേയൊക്കെ തോന്നിരുന്നു. കുറ്റിത്താടി തടവിക്കൊണ്ട്‌ അയാൾ മെല്ലെ എണീറ്റു. ഒരു നൂറായിരം ചോദ്യങ്ങൾ അയാളുടെ കണ്ണിലൂടെ മിന്നിമറഞ്ഞു. ദൂരെയെവിടെയൊ ഒരു ബലിക്കാക്കയുടെ സ്വരം അലയടിച്ചു. കയ്യിൽ വീണ മഴത്തുള്ളി തുടച്ചുകൊണ്ട്‌ അയാൾ മെല്ലെ മുന്നോട്ട്‌ നടന്നു.

കടപ്പാട്‌ / ആശയം :  അടുത്തിടെ വായിച്ച ഒരു പത്രവാർത്തയുടെ തലക്കെട്ടിന്.

Monday 3 June 2013

ഒരാധൂനികകവിത!

എൺപതുകളിൽ തൊണ്ണൂറുകളിൽ ഉണ്ട്‌,
യാചകരവർ..ഭവനങ്ങൾതോറും  കയറിയിറങ്ങുന്നവർ..
വഴിവക്കിൽ, പീടികത്തിണ്ണയിൽ പിന്നെ ദേവാങ്കണത്തിൽ..
ഫ്രൈഡ്‌ റൈസും ചിക്കനുമല്ലൊരാഹാരവറ്റിനായി, ഉടുതുണിക്കായ്‌..

എന്നാലിന്നീ മുഖപുസ്തകച്ചുമരിൽ ചാരിനിൽക്കുവിൽ,
കേൾക്കാ മതിലും ശോചനീയമായ യാചന:
'ലൈക്കടിക്കൂ പ്ലീസ്‌, കമന്റടിക്കൂ പ്ലീസ്‌, പിന്നൊരു
ഷെയർ മതി.. അതുമതീ..' യാജകർ തീർന്നില്ലിനിയുമൊ;
"ആഡ്‌ മീ അസ്‌ യുവർ ഫ്രെണ്ട്‌, ബ്ലോക്കിഡ്‌ ഫോർ വണ്ണിയർ!"
സത്യത്തിലിവർ തമ്മിലെന്തുവ്യത്യാസമെന്റെ സുക്കർബെർഗമ്മാവാ..?!!

ഇനിവേറെ ചില താളുടമകളുണ്ടിവിടെ,
മുതലാളിത്വ ഭൂർഷ്വാസികൾ.. ആട്ടിനെ പട്ടിയാക്കുന്നോർ..:
'അച്ചനെ, കൊച്ചച്ചനെ പിന്നവന്റെ അമ്മേടെ....
അവന്റമ്മേടെ വീട്ടിന്റെ തൊട്ടടുത്ത വീട്ടിലെ
വിസകിട്ടിയിരിക്കുന്ന അമ്മാവനെ ഇഷ്ടമുള്ളോർ
ലൈക്കിടൂ, കമന്റിടൂ, പിന്നൊരു ഷെയറിനുതുല്ല്യം
ആയിരം കോഴിമുട്ട പുഴുങ്ങിയത്‌..!'

ഒരുവൾ ടെക്സ്റ്റ്‌ ബുക്കാണെന്ന് കരുതി ഫേസ്ബുക്കിൽ,
"പഠിക്കാനെന്തുണ്ട്‌?" "നല്ല ജാടയും.. മൾട്ടി-പ്രണയവും..
പിന്നെ ജനിതകശാസ്ത്രവും..!"
അവളൊരു 'ഹായ്‌' മെസ്സേജയച്ചു സമപ്രായനെന്നുധരി-ച്ചോരാൺപിറന്നോന്..
അതുകിട്ടിയ കൗമാരത്തിൻ മുഖമ്മൂടിയിൽ
സീസി അടഞ്ഞമ്മാവനിങ്ങനെപാടി: 'ഒഹോ.. ലഡ്ഡുപൊട്ടീ....!'

(  കഞ്ചാവ്‌ കിട്ടീല്ലാ.. പകരം അച്ചച്ചൻ വലിച്ചേന്റെ ബാക്കി കാജാ മിന്നിച്ചോണ്ടെഴുതീതാ.. സംഗതി പഴേതുതന്നെ ആധൂനികമായപ്പൊ ഇങ്ങനായീന്ന് മാത്രം! എങ്ങനൊണ്ട്‌?!!  )

ലേബൽ:അച്ചച്ചന്റെ  വി‌സകിട്ടിപ്പോയിട്ട്‌ പത്തുവർഷത്തിലേറെയായി. വീണ്ടും കുത്തിപ്പൊക്കിയതിനു ക്ഷമാപണം.!

Thursday 30 May 2013

പറയാൻ ബാക്കിവച്ചത്‌....


അവസാന ഐസ്‌ക്യൂബ്‌ വീണുടഞ്ഞ ഗ്ലാസ്‌ വിവേക്‌ മെല്ലെ ചുണ്ടിലേക്കടുപ്പിച്ചു. അതെ.. ഇവനെ നമ്മുക്ക്‌ വിവേക്‌ എന്ന് വിളിക്കാം. പേരുപോലെതന്നെ കുറച്ച്‌ വിവേകവും ഇവനുണ്ടെന്ന് കരുതിക്കൊള്ളു.
ജനാല  യിലൂടെ അവൻ വിദൂരതയിലേക്ക്‌ നോക്കി, ഒരു കവിൾ മദ്യത്തിന്റെ ലഹരിയിൽ.. 'നാളെ അവളുടെ വിവാഹമാണ്.. ജീവിതത്തിന്റെ നേർക്ക്‌ കണ്ണും മിഴിച്ച്‌ നിന്നവനെ ആകാശം നോക്കി സ്വപ്നം കാണാൻ പഠിപ്പിച്ചവൾ.. പ്രതിസന്ധികളിൽ ആശ്വാസമായവൾ.. ഉറ്റ സുഹൃത്തെന്ന് വിളിക്കാൻ ശീലിച്ചവൾ..
എല്ലവരുടേയും ജീവിതത്തിൽ, എത്ര പേരെ പ്രണയിച്ചാലും എന്നും ഓർക്കുന്ന ഏറ്റവും ആത്മാർത്ഥമായുള്ള ഒരു പ്രണയമുണ്ടായിരിക്കും; എന്റെ ജീവിതത്തിൽ അതവളായിരുന്നു..
എന്റെ അമ്മു.. ആദ്യമായി കണ്ട ആ നിമിഷം.. അതൊക്കെ അവൾ മറന്നിട്ടുണ്ടാവുമോ എന്തോ.. എല്ലാത്തിനും കാലം സാക്ഷി..........................'

അന്നൊരു ബന്ധുവിന്റെ വിവാഹചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു വിവേക്‌. പെട്ടെന്നാണ് ആ വെള്ളച്ചുരിദാറുകാരി അവന്റെ കണ്ണുകളിൽ ഉടക്കിയത്‌. പറയത്തക്ക സുന്ദരിയൊന്നുമല്ലെങ്കിലും അവനെന്തോ അവളെത്തന്നെ നോക്കിനിന്നു. വിവാഹം തീരുന്നതുവരെ അവളിൽ തന്നെയായിരുന്നു അവന്റെ കണ്ണുമുഴുവൻ. ഇടക്കെപ്പൊഴൊ അവളും അവനെ നോക്കി. കല്യാണം കഴിഞ്ഞ്‌ വീട്ടിൽ എത്തിയിട്ടും കിടക്കുമ്പോഴും പഠിക്കുമ്പോഴുമെല്ലാം അവളുടെ ഓർമ്മകൾ തന്നെ അവനെ അലട്ടിക്കൊണ്ടിരുന്നു. അവളെക്കുറിച്ച്‌ നേരിട്ട്‌ വീട്ടിൽ അന്യേഷിക്കാനുള്ള ധൈര്യം അവനില്ലായിരുന്നു. അങ്ങനെയിരിക്കെ ഹയർസെക്കന്ററികഴിഞ്ഞ്‌ വിവേക്‌ പുതിയ കോളേജിൽ അഡ്മിഷൻ കിട്ടിനിൽക്കുന്നസമയം, പുറത്തൊരു സ്ത്രീശബ്ദം കേട്ട്‌ വിവേക്‌ വെളിയിലേക്കെത്തിനോക്കി. ആ പഴയ വെള്ളച്ചുരിദാറുകാരി! കൂടെ അമ്മയും. ആദ്യം അവന് ഞെട്ടലായെങ്കിലും പിന്നെ വിഷമമാണ് തോന്നിയത്‌. 'ഒരുവിധം മറന്നിരുന്നതാ.. ഇനി കാണാൻ ശ്രമിക്കെണ്ടെന്നും.. പക്ഷേ.. ഓർമ്മിപ്പിക്കാൻ വീണ്ടും..'
എന്നാൽ ഇത്തവണ തന്റെ ഇഷ്ടം അവളോട്‌ തുറന്ന് പറയാൻ തന്നെ വിവേക്‌ തീരുമാനിച്ചു. പിന്നീടാണറിഞ്ഞത്‌ അവൾ തങ്ങളുടെ ബന്ധുവാണെന്നും അടുത്ത വീട്ടിൽ താമസത്തിനെത്തിയതാണെന്നും. അവന്റെ ഭാഗ്യത്തിന് വകയിൽ അവൾ സഹോദരിയൊന്നും അല്ലായിരുന്നു!
അവൾ തന്റെ വീട്ടിന്റെ സിറ്റൗട്ടിൽ ഒറ്റക്ക്‌ നിൽക്കുന്നതക്കം നോക്കി വെവേക്‌ അവളുടെ അടുത്ത്‌ ചെന്നു.

"എന്താ പേര്?"
"പ്രിയ..", അവൾ ഒരു ചെറു ചിരിയോടെ മറുപടി പറഞ്ഞു.
"പിന്നെന്തോ അമ്മൂന്നോ മറ്റോ വിളിക്കുന്നത്‌ കേട്ടല്ലൊ?"
"ഓ.. അതെന്റെ വീട്ടിലെ പേരാ.. എന്താ പേര്? എന്ത്‌ ചെയ്യുന്നു?
"എന്റെ പ്പേരു വിവേക്‌.. വിവി എന്ന് വിളിക്കും.. പുതിയ കോളേജിൽ അഡ്മിഷൻ കിട്ടിനിൽക്കുന്നു.. "
ആ സംഭാഷണം കുറച്ചു നേരം കൂടി തുടർന്നു. ഇതിനുള്ളിൽ അവൾ തന്റെ അതേ കോളേജിൽ അതേ ക്ലാസ്സിൽ തന്നെയാണ് അഡ്മിഷൻ എടുത്തിരിക്കുന്നതെന്നറിഞ്ഞപ്പോൾ അവൻ വല്ലാതെ  ആശ്ചര്യപ്പെട്ടു; അവളും. എന്നാൽ ഇതിനിടയിലൊന്നും അവന് തന്റെ ഇഷ്ടം അറിയിക്കാൻ തോന്നിയില്ല. ഇഷ്ടപ്പെടേണ്ടിയിരുന്നില്ല, അല്ലെങ്കിൽ അടുത്തു മിണ്ടേണ്ടിയിരുന്നില്ലെന്ന് അവനുതോന്നി.

മീനച്ചൂടും മേടത്തിലെ വിഷുപ്പുലരികളും കഴിഞ്ഞ്‌ പ്രതീക്ഷയുടെ ഇടവപ്പാതിയെത്തി. മുറ്റത്തെ പൂവണിയാത്ത ചെമ്പനീർച്ചെടിക്ക്‌ യാത്രയും പറഞ്ഞ്‌ വിവേക്‌ പുതിയ കോളേജിലെക്ക്‌ യാത്രയായി; കൂടെ അമ്മുവും. നനുത്തമഴയിൽ പാടവരമ്പിലൂടെ അവളുടെ പിറകേ കുടയും ചൂടി നടക്കുമ്പോൾ തണുത്ത കാറ്റ്‌വീശുന്നുണ്ടായിരുന്നു. പുൽച്ചെടികളിലൂം ചേമ്പിലകളിലുമുള്ള മഞ്ഞുതുള്ളികൾ കാറ്റത്തുലഞ്ഞ്‌ അവരുടെ കാലുകൾ കുളിർപ്പിച്ചുകൊണ്ടിരുന്നു. അവന്റെ മനസ്സിലും നവ്യാനുഭൂതിയുടെ മറ്റൊരുകുളിർമ്മഴ പെയ്യുകയായിരുന്നു അപ്പോൾ. കാലം കടന്നുപോയ്‌. വർഷാർദ്ധങ്ങൾ ദിവസങ്ങൾപോലെ മിന്നിമറഞ്ഞു. ഒപ്പം അവരുടെ സൗഹൃദവും വലുതായി. വെറും സുഹൃത്തുക്കളിൽനിന്ന് ഇണപിരിയാത്ത ഉറ്റസുഹൃത്തുക്കളാവാൻ അവർക്ക്‌ അധികം സമയം വേണ്ടിവന്നില്ല. ഒഴിവ്‌സമയങ്ങളിലെ പഠനവും ചർച്ചയുമെല്ലാം അവർ ഒരുമിച്ചുചിലവഴിച്ചു. തുറന്ന പുസ്തകത്താളിനുമുന്നിൽ ശാസ്ത്രവും, സാങ്കേതികവിദ്യയും കായികവും, സിനിമയും, പ്രണയവുമെല്ലാം അവർക്ക്‌ ചർച്ചാവിഷയങ്ങളായി. സൗഹൃദത്തിന്റെ ആഴം കൂടും തോറും അവന്റെ മനസ്സിൽ തെന്റെ ഇഷ്ടം തുറന്നുപറയാനുള്ള ഭയം വർദ്ധിച്ചുകൊണ്ടിരുന്നു. 'നീയില്ലാതെ എന്റെ ജീവിതം പൂർണ്ണമാവില്ല.. എനിക്കിഷ്ടമാണ്..
ഒരിക്കലെങ്കിലും മനസ്സ്‌ തുറക്കണമെന്നുണ്ട്‌.. പക്ഷെ നീയിങ്ങനെയൊന്നും ചിന്തിക്കുന്നില്ല; ഒരുറ്റസുഹൃത്തിലുപരി.. എനിക്കറിയാം.. മനസ്സിൽ ഇങ്ങനൊരു സ്നേഹവും കരുതിക്കൊണ്ടായിരുന്നൊ സൗഹൃദത്തിനുവന്നതെന്നൊരു ചോദ്യം നീ ചോദിച്ചാൽ എനിക്കൊരുത്തരം നൽകാൻ കഴിയില്ല.. നീയറിയാതെ നിന്നെ പ്രണയിക്കാൻ എനിക്കിഷ്ടമാണ്. കാരണം  ഒരു സുഹൃത്തെന്ന നിലയിൽപോലും നിന്നെ നഷ്ടപ്പെടുന്നകാര്യം എനിക്കോർക്കാൻ കഴിയുന്നില്ല..'

അങ്ങനെ കോളേജിലെ അവസാന സെമെസ്റ്ററായി. കലാലയജീവിതം കഴിഞ്ഞാൽ അമ്മുവും അവളുടെ കുടുംബവും തിരിച്ച്‌ അവരുടെനാട്ടിൽ പോവുമെന്ന് വിവേകിനുറപ്പായിരുന്നു. അതിനാൽ തിരികെ പോകുന്നാ ദിവസങ്ങളിൽ തന്റെ ഇഷ്ടം തുറന്ന് പറഞ്ഞാൽ ശേഷം ഒരു പക്ഷെ സൗഹൃതത്തിനു അകൽച്ചയുണ്ടായാലും പിന്നീടൊരിക്കലും അവളെ അഭിമുഖീകരിക്കേണ്ടിവരില്ലെന്നവൻ വിശ്വസിച്ചു. ആ ഒരു ദിവസത്തിനായ്‌ അവൻ കാത്തിരുന്നു. അവസാന സെമെസ്റ്റെറിലെ അവസാന പരീക്ഷകഴിഞ്ഞ്‌ കോളേജിന്റെ ഇടനാഴികളിലൂടെ തിരിച്ചുവരുമ്പോൾ ആ പഴയ അഡ്മിഷൻ ദിനമാണവൻ ഓർത്തത്‌. 'അന്നാ കോരിച്ചൊരിയുന്ന മഴയത്ത്‌ തണുത്ത്‌വിറച്ച്‌ നനഞ്ഞ ഷർട്ടുമായിതിലേവരുമ്പോൾ അമ്മുവുമുണ്ടായിരുന്നു.' അവൻ ഒരു വശം തിരിഞ്ഞവളെ നോക്കി. അവൾ ബാഗും കൈപ്പിടിയിലൊതുക്കി കൂടെത്തന്നെയുണ്ടായിരുന്നു; അന്നത്തേപ്പോലെതന്നെ. ഇപ്പൊ തിരിച്ചിറങ്ങുകയാണെന്ന വ്യത്യാസം മാത്രം! 'മൂന്ന് വർഷം മൂന്നാഴച്ചകൾ പോലെ കൊഴിഞ്ഞുപോയി.. ഇടക്ക്‌ കുറച്ച്‌ സൗഹൃദങ്ങൾ; കലാലയം സമ്മാനിച്ച്‌ ഏറ്റവും വലിയ സ്വത്തുക്കൾ.. പൊട്ടിച്ചിരിച്ച തമാശകൾ.. ചെറുതും വലുതുമായ പിണക്കങ്ങൾ, അത്‌ കഴിഞ്ഞുള്ള ഇണക്കങ്ങൾ.. കളിച്ചു ചിരിച്ചുല്ലസിച്ച‌ ക്ലാസ്മുറികൾ.. അതിനിടയിൽ കോളേജ്‌ വരാന്തകളിലൂടെ എത്രയെത്ര പ്രണയങ്ങൾ.. പ്രണയനൊംമ്പരങ്ങൾ.. വിങ്ങലുകൾ.. പരാജിതരുടെ നിശബ്ദ തേങ്ങലുകൾ.. എല്ലാതിനും സാക്ഷ്യം വഹിച്ച കോളേജ് ഇടനാഴികൾ‌.. ഞാനും അമ്മുവും പിന്നെ ഞങ്ങളുടെ ബ്രാഞ്ചുമില്ലാത്ത പുതിയൊരദ്ധ്യയനവർഷവും കാത്ത്‌.." കോളേജിലെ അവസാന ദിനത്തിന്റെ സെലിബ്രേഷനും കഴിഞ്ഞ്‌ വീട്ടിലെത്തിയിട്ടും അവന്റെ മനസ്സിൽ ആ പഴയ ദിനങ്ങളായിരുന്നു ഉടക്കിനിന്നിരുന്നത്‌. ഇനിയതൊന്നുമില്ലല്ലൊ. കൂട്ടുകാരുടെ ചിരിയും തമാശയും ചർച്ചയും കോളേജ്‌ ബെല്ലും ക്ലാസ്‌ കട്ടും ഒന്നുമില്ലാത്ത  ദിവസങ്ങൾ..

അന്നൊരിക്കൽ വിവേക്‌ ഉമ്മറത്തെ ചാരുകസേരയിൽ വെറുതേയിരിക്കുകയായിരുന്നു. അപ്പോഴാണ് പോസ്റ്റ്മാന്റെ വരവ്‌. വിദേശത്തെ പുതിയ ജോലിയെക്കുറിച്ചുള്ളതായിരുന്നു ആ ലെറ്ററിൽ. അവനാദ്യം തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. "ഇത്ര പെട്ടെന്നൊരു ജോലിയൊ? അതും ആദ്യ ഇന്റർവ്യൂവിൽ.. ഇതോടൊപ്പം യു.എസ്സെന്ന സ്വപ്നവും കൂടി പൂവണിയുകയാണ്!" അവൻ കത്തുമായി അമ്മയുടെ അടുത്തേക്കോടി. അമ്മക്ക്‌ വളരെ സന്തോഷമായി. രാത്രി അച്ചന്റെ വകയിൽ അഭിനന്ദനവും കൂടെ കുറെ ഉപദേശങ്ങളും അവനെ തേടിയെത്തി.
പിറ്റേന്ന് ഒരു ഞെട്ടിപ്പിക്കുന്ന വാർത്ത കേട്ടാണ് വിവേക്‌ ഉറക്കമുണർന്നത്‌, 'ബൈക്കാക്സിഡന്റിൽ അമ്മുവിന്റെ അച്ചനുമമ്മയും മരിച്ചിരിക്കുന്നു!' അവൻ വേഗം ഏപ്രിൽ ഒന്നാണോയെന്ന് കലെണ്ടറിൽ പരതി.. അല്ല.. സംഭവം സത്യമാണ്! അപ്പുറത്ത്‌ ആളുകൾ കൂടുന്നത്‌ അവൻ കണ്ടു. ബന്ധുക്കലുടെ ഇടയിൽ വാവിട്ടു നിലവിളിക്കുകയാണ് അമ്മു. അൽപസമയം കഴിഞ്ഞപ്പോൾ ആംബുലൻസ്‌ വന്ന് മുറ്റത്തുനിന്നു. വൈകുന്നേരമായപ്പോൾ ശവസംസ്കാരം കഴിഞ്ഞാളുകളൊഴിഞ്ഞു .
അടുത്തറ്റുത്തായി രണ്ട്‌ ശവക്കല്ലറകൾ.. പൊയ്പോയകാൽത്തിന്റെ ഓർമകളുടെ സുഷുപ്തിയിൽ..
വിവേക്‌ ഒറ്റക്കിരിക്കുന്ന അമ്മുവിനരികിലേക്ക്‌ ചെന്നു. അവൾ അവന്റെ കൈപിടിച്ച്‌ വിതുമ്പിക്കരഞ്ഞു. അവനെങ്ങനെ അവളെ ആശ്വസിപ്പിക്കണമെന്നറിയില്ലായിരുന്നു. അവൻ വെറുതെ അവളുടെ കയ്യിൽ മുറുകെപ്പിടിച്ചു. ഒരാഴ്ചക്കുമുൻപ്‌ അമ്മുവിന്റെയച്ചൻ തമാശക്ക്‌ പറഞ്ഞതവന്റെ കാതുകളിൽ മുഴങ്ങി"നിന്നേക്കൊണ്ടമ്മൂനേ കെട്ടിച്ചാൽ പിന്നെ ഞങ്ങക്ക്‌ ശ്രീധനവും നോക്കേണ്ടല്ലൊ.. ഓ.. ഇനി നിങ്ങടെ മനസ്സിലെന്താണെന്നാർക്കറിയാം.. ഉം.. അമ്മു അമ്പലത്തി പോയിരിക്കുവാ.. അല്ലേൽ എന്നേയിപ്പൊ നുള്ളിപ്പിച്ചിയേനെ.! ഹഹഹ.." ആ ചിരി അവന്റെ കാതിലാകെയലയടിച്ചു.. ഒരു നെടുവീപ്പോടവൻ കണ്ണുകളിറുക്കിയടച്ചു.
മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ്‌ അമ്മു ഇളയമ്മയുടെ കുടുമ്പത്ത്‌ താമസമാക്കി. വിസയുടെ സമയപരിമിതിയും വീട്ടിലെ സാമ്പത്തികപ്രതിസന്ധികളും അവനെ വിദേശത്തിലേക്ക്‌ ധൃതിയിൽ പോകാൻ നിർബന്ധിതനാക്കി. പറയാതെപോയ ആയിരം പ്രണയവാക്കുകളുടെ നൊമ്പരം ഒരു യാത്രാമൊഴിയിലൊതുക്കി അവൻ യാത്രയായ്‌.

യു എസ്സ്‌.. അവസരങ്ങളുടെ വിശാലമായ തീരം. ഒരു ജോലിയെന്നതിനു പുറമെ വിവേകിനു തന്റെ ജീവിതത്തിലെ വലിയൊരു സ്വപ്നം കൂടി യാദാർദ്ധ്യമാവുകയാണ്. യു. എസ്സ്‌ എന്ന സ്വപ്നം. ഒരു സർക്കാരുദ്ദ്യോഗസ്തനായ അച്ചനു സമ്പാദിക്കാൻ കഴിഞ്ഞത്‌ രണ്ട്‌ ബെഡ്‌ റൂമും ഒരു ഹാളും അടുക്കളയുമടങ്ങിയ ഒരു ചെറിയ വീടും ഒരു സ്കൂട്ടറുമായിരുന്നു. അഴിമതിക്കും കൈക്കൂലിക്കും എതിരെ നിന്ന അദ്ധേഹത്തിന്റെ പാതയിൽ നിന്നുകൊണ്ട്‌തന്നെ കുറച്ചധികം സമ്പാദിക്കണമെന്നത്‌ വിവേകിന്റെ ഒരു ലക്ഷ്യമായിരുന്നു. പുതിയ ചുറ്റുപാടിനോടും ജോലിയോടും പൊരുത്തപ്പെടാൻ വിവിക്ക്‌ കുറച്ച്‌ സമയം വേണ്ടിവന്നു. ആ കാലയളവിൽത്തന്നെ അവന് നല്ല കുറച്ച്‌ കൂട്ടുകാരേയും ലഭിച്ചു. ഒഴിവുസമയങ്ങളെല്ലാം സുഹൃത്തുക്കളുമായ്‌ ചിലവഴിച്ചു, രാത്രിയിൽ റൂമിൽ തനിച്ചാവുമ്പോഴാണ് പ്രവാസിജീവിതത്തിന്റെ കയ്പ്പ്‌നിറഞ്ഞ ഗൃഹാതുരത്വം അവനെ അസ്വസ്തനാക്കാൻ തുടങ്ങിയത്‌. ജനാലയിലൂടവൻ സമ്പന്നതയുടെ നാട്ടിലെ രാത്രിക്കാഴ്ച നോക്കിക്കണ്ടു. 'പ്രവാസിജീവിതം.. ലൈഫിലെ അടുത്ത വഴിത്തിരിവ്‌.. ഇക്കരെനിൽക്കുമ്പോളക്കരപ്പച്ച എന്നു പറഞ്ഞപോലെ നാട്ടിലേ ഓർമകളുമയവിറക്കി ഇവിടെ തനിച്ച്‌ കഴിയുന്നത്‌ ദുരിതപൂർണ്ണമാകുമെന്നറിഞ്ഞിരുന്നില്ല. ഈ ഏകാന്തതയിൽ നിന്റെ, എന്റെ അമ്മുവിന്റൊർമ്മകളാണെന്നെ ഏറ്റവും അസ്വസ്തനാക്കുന്നത്‌. പിന്നീടമ്മ.. അച്ചൻ.. അമ്മുവിന്റെ മതാപിതക്കളുടെ മരണം.. എല്ലാം ഒരു ദുസ്വപ്നം പോലെ മനസ്സിലേക്കോടിയെത്തുകയാണ്. ഏത്‌ സങ്കടത്തിലും അമ്മ ഒരാശ്വാസമായിരുന്നു.. എന്നാൽ ഇപ്പൊ അമ്മയും.. വിരഹമാണെല്ലാദുഃഖത്തിന്റേയുമടിത്തറയെന്നെവിടെയോ വായിച്ചിട്ടുണ്ട്‌. അതിപ്പോൾ യാദാർദ്ധ്യമായിക്കൊണ്ടിരിക്കുന്നു.. അവളിപ്പൊ എവിടെങ്കിലുമിരുന്ന് കരയുന്നുണ്ടാവും.. നീയൊറ്റക്കല്ല, നിന്റെയൊപ്പം ജീവിതത്തിൽ ഞാനുമുണ്ടെന്നെനിക്ക്‌ പറയണമെന്നുണ്ട്‌.. പക്ഷേ.. പക്ഷേ.... ' അവന്റെകണ്ണിൽനിന്നൊരുത്തുള്ളി അശ്രു താഴേക്കുപതിച്ചു..

രണ്ടരവർഷം വിവേക്‌ യു. എസ്സിൽ കഴിച്ചുകൂട്ടി. ആദ്യമൊക്കെ ദിവസേന നടത്തിയിരുന്ന നാട്ടിലേക്കുള്ള ഫോൺകാൾസ്‌ പിന്നെ ഒന്നും രണ്ടും ആഴചകളിലൊരിക്കലായി. അമ്മുവുമായി പലതവണ ഫോണിൽ ബന്ധപ്പെട്ടു. എന്നാൽ വെറുമൊരു ഫോൺകാളിലൂടെ തന്റെ ഇഷ്ടം പറയാനവൻ ഒരിക്കൽ പോലും ശ്രമിച്ചിരുന്നില്ല.  നീണ്ട രണ്ടരവർഷത്തിനുശേഷം വിവേക്‌ നാട്ടിൽ തിരിച്ചെത്തി. വളരെയധികം മാറ്റങ്ങൾ.. തരിശായിക്കിടക്കുന്ന പഴയ വയലിന്റെ നടുവിലൂടെനടന്നപ്പോൾ അന്ന് കോളേജിലേക്കുള്ള അമ്മുവുമായുള്ള നടത്തമായിരുന്നു അവനോർത്തത്‌. കുട്ടിക്കാലത്ത്‌ കാലിൽ തൊഴുമ്പാക്കുന്ന ബാല്യകാൽസ്മൃതികളുറങ്ങുന്ന ആ പഴയ വയൽവരമ്പുകളിന്നില്ല; അവൻ ദു:ഖത്തോടെയോർത്തു. നാട്ടിലെത്തിയിട്ട്‌ അമ്മുവിന്റെ വിവരങ്ങളായിരുന്നു വിവേക്‌ ആദ്യം തിരക്കിയത്‌. ഇളയമ്മയുടെയും കുടുംബത്തിന്റേയും കൂടെയുള്ള ജീവിതം അവൾക്കത്രക്ക്‌ സുഖകരമായിരുന്നില്ല. ഈയിടക്കെപ്പൊഴോ അവളുടെ വിവഹവും ഉറപ്പിച്ചിരിക്കുന്നു. വരൻ ചെറുപ്പക്കാരനൊന്നുമായിരുന്നില്ല. ഇളയമ്മക്കെങ്ങിനെയെങ്കിലും അവളുടെ വിവാഹം കഴിഞ്ഞാൽ മതിയായിരുന്നു. വിവാഹക്കര്യമറിഞ്ഞതിനുശേഷവും വിവേകിനു അത്ഭുതമൊ ഞെട്ടലൊ ഒന്നും തോന്നിയില്ല. എല്ലാം പ്രതീക്ഷിച്ചതുപോലെയെന്നമട്ടിൽ അവൻ കേട്ടുനിന്നു. അവൾക്ക്‌ വിവാഹത്തിൽ ഇഷ്ടമൊ അനിഷ്ടമൊ ഉള്ളതായി ആർക്കും അറിയുകയുമില്ലായിരുന്നു.


...അവസാന ഐസ്‌ക്യൂബ്‌ വീണുടഞ്ഞ ഗ്ലാസ്‌ വിവേക്‌ മെല്ലെ ചുണ്ടിലേക്കടുപ്പിച്ചു. അതെ.. ഇവൻ വിവേക്‌.. ആദ്യ പ്രണയം നഷ്ടമായ വേദന ഒരുതുണ്ട്‌ കയറിൽ ഒതുക്കാൻ തയ്യാറാവാത്തവൻ.. അധരങ്ങളുടെ മൗനത്തിനുപ്രതികാരമായി ആദ്യമായി മദ്യപിക്കുന്നവൻ.. 'നാളെ അവളുടെ വിവാഹമാണ്..
ജീവിതത്തിന്റെ നേർക്ക്‌ കണ്ണും മിഴിച്ച്‌ നിന്നവനെ ആകാശം നോക്കി സ്വപ്നം കാണാൻ പഠിപ്പിച്ചവൾ.. പ്രധിസന്ധികളിൽ ആശ്വാസമായവൾ..
ഉറ്റ സുഹൃത്തെന്ന് വിളിക്കാൻ ശീലിച്ചവൾ......
നാളെ മറ്റാരുടെയൊ സ്വന്തം.. ഇനി ആ പഴയ കലപിലായെന്നുള്ള കിളിനാദമില്ല..
പിണക്കങ്ങളും പരിഭവവുമില്ല.. കളിയാക്കുമ്പോൾ നുള്ളാനും ചെവിക്ക്‌ പിടിക്കാനുമാരുമില്ല..
ഇനിയൊരിക്കലും ആ പഴയയിഷ്ടം തുറന്ന് പറയില്ല.. എനിക്ക്‌ എന്റെയമ്മുവിന്റെ ചിരിക്കുന്നമുഖം കണ്ടാൽ മതി; ആരുടെയൊപ്പം ജീവിച്ചാലും.. ശേഷിക്കുന്നകാലം ജീവിക്കാൻ ആ ചിരിമതിയാകും..'
"വിവിച്ചേട്ടാ ദോ അമ്മുച്ചേച്ചി വിളിക്കുന്നു.." പെട്ടെന്നണ് മിനിക്കുട്ടി അതുവന്ന് പറഞ്ഞത്‌. അവൻ വേഗം വധുവിന്റെ മുറിയിലേക്ക്‌ പോയി. അവിടെ അമ്മു തനിച്ചായിരുന്നു. അവൾ ഒരു കത്തിന്റെ പൊതിപോലെയെന്തോയൊന്ന് അവന്റെ നേർക്ക്‌ നീട്ടി;
ഇങ്ങനെയൊരു മുഖവുരയോടെ: "വരുന്ന നിന്റെ പിറന്നാളിനു യു എസ്സിലേക്കയക്കാൻ വാങ്ങിയ ബിർത്ത്ഡേ വിഷെസ്‌ കാർഡാണ്.. ഇനിയൊരുപക്ഷെ തരാൻ കഴിഞ്ഞെന്ന് വരില്ല.. അഡ്വാൻസ്ഡ്‌ ഹാപ്പി ബിർത്ത്ഡേ..! "  അതുപറയുമ്പോൾ അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. അവൻ ഒരു താങ്ക്സും പറഞ്ഞ്‌ തന്റെ മുറിയിലേക്ക്‌ പോയി. മെല്ലെ കവർ ഇളക്കി അവൻ ആ മനോഹരമായ കാർഡ്‌ പുറത്തെടുത്തു. അതിനുള്ളിൽ ഒരു കുറിപ്പുണ്ടായിരുന്നു:

"പ്രിയപ്പെട്ട വിവേകിന്,
   അന്നത്തെ ആ കല്യാണദിനം നീ ഓർക്കുന്നുണ്ടൊ..? ഞാൻ ആദ്യമായി നിന്നെക്കണ്ട ദിവസം. ആദ്യം ചെറിയൊരിഷ്ടം തോന്നിയെങ്കിലും പിന്നീടത്‌ മറക്കാൻ കഴിയാത്ത പ്രണയമാകുമെന്നൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പിന്നെ നമ്മൾ ഒരു നിയോഗം പോലെ വീണ്ടും കണ്ടുമുട്ടി. കാലം നമ്മളെ അടുത്തസുഹൃത്തുക്കളാക്കി. പലപ്പോഴും എന്റെയിഷ്ടം തുറന്ന് പറയാനൊരുങ്ങിയതാണു. എന്നാൽ കഴിഞ്ഞില്ല. എനിക്കുറപ്പായിരുന്നു, ഒരു സുഹൃത്തെന്നതിലുപരി മറ്റൊരുരീതിയിൽ നീയെന്നെ കണ്ടിരുന്നില്ല. മനസ്സിൽ പ്രണയം സൂക്ഷിച്ച്‌ നിന്നോട്‌ കൂട്ട്‌കൂടിയത്‌ തെറ്റാണോയെന്നറിയില്ല. എന്നാൽ അതിലൊരിക്കലും ഞാൻ പശ്ചസ്തപിച്ചിട്ടില്ല. കാരണം നിന്നോടൊപ്പമുള്ള നിമിഷങ്ങളായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും നല്ല സമയം. നിനോടുള്ള ഇഷ്ടം തെറ്റായിപ്പോയെങ്കിൽ ക്ഷമിക്കില്ല്യേ? ക്ഷമിക്കുമെന്നു വിശ്വസിക്കുന്നു...
സന്തോഷജന്മദിനാശംസകളോടെ,
                      -പ്രിയ(നിന്റെ അമ്മു) "


കണ്ണുനീർ അവന്റെ കണ്ണിൽനിന്നും ധാരയായൊഴുകി..
.......................................................................................................
പിറ്റേദിവസം വെള്ളകീറി..

രംഗം : കുറച്ചകലെ ഒരു പട്ടണത്തിലെ വിവാഹ-രെജിസ്സറോഫീസ്‌.. അതിനുള്ളിൽ കുറച്ച്‌ സുഹൃത്തുക്കൾക്കൊപ്പം വിവേകും, പിന്നെ.... അമ്മുവും...


(ശുഭം)

Tuesday 29 January 2013

ഒരു സൗഹൃദം: "ഹായ്‌" മുതൽ "റ്റി.സി" വരെ..

പ്ലസ്‌ ടു കഴിഞ്ഞ്‌ വേനലവധിക്കാലം. പ്രായത്തിന്റേതായ കഴപ്പ്‌ കാരണം ക്രിക്കെറ്റ്‌ കളിക്കാനൊന്നും പോകാൻ എനിക്ക്‌ ഇഷ്ടമല്ലായിരുന്നു. വെക്കേഷൻ എതാണ്ട്‌ ബോറടിച്ച്‌ തുടങ്ങി. പണ്ടൊക്കെ വേനലവധിയെന്ന് കേൾക്കുമ്പൊഴെ ഒരു കോരിത്തരിപ്പാരുന്നു. കൂട്ടുകാരൊത്ത്‌ കളിച്ചു തിമർത്ത ദിവസങ്ങൾ. ഒരിക്കലും പിരിയില്ലെന്ന് വിശ്വസിച്ചവർ..... ഇന്നകന്ന് പൊയ്ക്കൊണ്ടിരിക്കുന്നവർ (സത്യം പറയണമല്ലൊ ഒരുകളിക്കൂട്ടുകാരൻ ഉണ്ട്‌, അന്നും ഇന്നും...!). പകൽ പന്ത്രണ്ട്‌ മണിക്കൂറൊന്നും അന്നെനിക്ക്‌ തികയില്ലാരുന്നു! ജീവിതത്തിലെ വസന്തകാലം.. ഒരിക്കലും തിരിച്ച്‌ കിട്ടാത്ത എന്റെ മാമ്പഴക്കാലം..

വിരസതകാരണം ഞനൊരു പാർട്‌ ടൈം ജോലിക്കായ്‌ അലഞ്ഞെങ്കിലും ആദ്യം ഫലം ഒന്നും കണ്ടില്ല. അങ്ങനെയിരിക്കയാണു ഒരിക്കൽ ഗ്ലൊബൽ ഇന്റർനെറ്റ്‌ കഫെയിൽ എന്നെ ട്രെയിനിയായിട്ടെടുത്തു. ഹ്ം.. ട്രെയിനിയെങ്കിൽ ട്രെയിനി, ഞാൻ പോകാൻ തീരുമാനിച്ചു. "വീട്ടിൽ ചൊറിയും കുത്തിയിരിക്കുന്നതിനേക്കാൾ നല്ലതാ, പിന്നെ മാസാവസാനം മാന്യമായ ശമ്പളവും കിട്ടും" ഞാൻ വിചാരിച്ചു, എല്ലാരും അതുതന്നെ പറയുകയും ചെയ്തു. അങ്ങനെ ഞാൻ ഇന്റർനെറ്റിന്റെ ലോകത്ത്‌ കൂടുതൽ സജീവമായി. മോന്തപുസ്തോം അന്നുണ്ടെങ്കിലും ഓർക്കുട്ടായിരുന്ന് ആന്ന് ലോകശ്രദ്ധ പിടിച്ചിരുന്നത്‌. അങ്ങനെയൊരിക്കൽ ഇ-മെയിൽ ചെക്ക്‌ ചെയ്യുന്നതിനിടക്ക്‌ ഫേസ്ബുക്കിൽ ഒരു മെസേജ്‌ വന്നതായി നൊട്ടിഫിക്കേഷൻ മെയിൽ വന്നു. ഇതിൽ കൂടുതൽ എന്തേലും വേണൊ മനസ്സിൽ ലഡ്ഡു പൊട്ടാൻ! പൊട്ടി.. ഒന്നല്ല, രണ്ട്‌ ലഡ്ഡു ! പക്ഷെ ഫേസ്ബുക്കിൽ ലോഗ്‌ ഇൻ ചെയ്ത എനിക്ക്‌ നിരാശയാണു നൽകിയത്‌. :( പ്രതീക്ഷിച്ചത്‌ പോലെ അതൊരു ഫീമെയിൽ മെസഞ്ചർ അല്ലായിരുന്നു. ഹ്ം.. പൊട്ടിയ ലഡ്ഡു വീണ്ടും ഉറഞ്ഞ്‌ കട്ടിയായി. ചാറ്റ്‌ തുടക്കമായ്‌ ഒരു 'ഹായ്‌' മെസേജ്‌ ആയിരുന്നു അത്‌. അയച്ചത്‌ കൊട്ടാരക്കരയിൽ നിന്നും ഒരു രാജീവ്‌. അപ്പോൾ ഞാനറിഞ്ഞിരുന്നില്ല അതൊരു വലിയ സൗഹൃതത്തിന്റെ തുടക്കമാവുമെന്ന്. അന്നൊക്കെ ഒരാളെ ഒൺലയിനിൽ കിട്ടുക അത്ര എളുപ്പമല്ല. അത്‌കൊണ്ട്‌തന്നെ ചാറ്റിങ്ങിലൂടെയും ഫോൺ വിളികളിലൂടെയും ഞങ്ങളുടെ സൗഹൃതം ചുരുങ്ങിയകാലം കൊണ്ട്‌തന്നെ വലുതായി. കക്ഷി ഒരു സംഗീത ജീവി ആയിരുന്നു(ഈ ബുദ്ദിജീവി എന്നൊക്കെ വിളിക്കുന്നപോലെ!). ഫോൺ വിളിക്കുമ്പോഴും പശ്ചാത്തലത്തിൽ ദാസേട്ടന്റേയും മറ്റും പഴയ ഗാനങ്ങൾ കേൾക്കാം. ഞങ്ങളുടെ അഭിരുചികളും പലതും ഒരുപോലെതന്നെയായിരുന്നു, ലൈവ്‌ ക്രിക്കറ്റ്‌ ഷോസ്‌ ഒന്നും വിടില്ലെങ്കിലും ഗ്രൗണ്ടിൽ ഇറങ്ങി കളിക്കാൻ മടിയായിരുന്നവർ  !

ദിവസങ്ങൾ പോയതറിഞ്ഞില്ല. വെക്കേഷൻ അവസാനിച്ചതും എനിക്ക്‌ പുനലൂർ ഗവൺമേന്റ്‌ പോളിടെക്നിക്‌ കോളേജിൽ അഡ്മിഷൻ കിട്ടിയതും... പിന്നീടൊരിക്കൽ ഒരു ഓക്റ്റൊബർ 28ാ‍ം തീയതീ ആദ്യമായ്‌ മീറ്റ്‌ ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു. പിറ്റേ ദിവസം കോളേജിൽ വരാമെന്ന് പറഞ്ഞുറപ്പിച്ചശേഷമായിരുന്നു രാജീവേട്ടൻ തലേന്ന് ഫോൺ വച്ചത്‌.

ഓക്റ്റൊബർ 28:
ഞാൻ വളരെ ജിജ്ഞാസ്സയോടെയാണു കാത്തിരുന്നത്‌. ഒരു ഫോൺ കാൾ ഞാൻ പ്രതീക്ഷിച്ചിരുന്നു.
മുഖപുസ്തകത്തിൽ നിന്ന് തുടങ്ങിയ സൗഹൃതം.. പിന്നെ ഫോൺ വിളിയിലൂടെ പടർന്ന് പന്തലിച്ചു... ഇപ്പോ നേരിട്ടൊരു കണ്ട്‌ മുട്ടൽ... 
എന്നാൽ അന്നൊന്നും പ്രത്യേകിച്ച്‌ സംഭവിച്ചില്ല.. സാധാരണ ദിവസം പോലെ സൂര്യൻ എരിഞ്ഞടങ്ങി. ക്യാമ്പസ്സിന്റെ വാതുക്കൽ കാത്തിരുന്നതും മിച്ചമായ്‌. ഞാൻ അങ്ങോട്ട്‌ ഫോൺ വിളിച്ചെങ്കിലും വിഫലമായിരുന്നു പ്രതികരണം. എന്തെങ്കിലും തിരക്ക്‌ കാണുമെന്ന് കരുതി.

പിറ്റേന്നാണു ഞാൻ എന്റെ മൊബൈൽ ഫോൺ കച്ചവടമാക്കുന്നത്‌. കമ്പൂട്ടറിലും മൊബെയിലിലും ഇന്റർനെറ്റ്‌ എടുത്തിരുന്ന മൊബൈൽ എന്ന ആകെ കച്ചിത്തുരുമ്പും അങ്ങനെ ഇല്ലാതായി. മാസങ്ങൾ കഴിഞ്ഞു... ഇതിനിടക്ക്‌ കുറേ സംഭവങ്ങളും. സ്തിരം കോളേജ്‌ ഡേയ്സ്‌, ക്ലാസ്‌ കട്ട്‌ ചെയ്യുക സിനിമക്ക്‌ പോവുക.. ക്ലാസ്സ്‌ കട്ട്‌ സിനിമ.. സിനിമ ക്ലാസ്സ്‌ കട്ട്‌.. അങ്ങനെയങ്ങനെയങ്ങനെ.. ഇതിനിടക്ക്‌ കുറച്ച്‌ കുടിശ്ശികയും!* ഇന്റെർനെറ്റിൽ നിന്നും മൊബെയിൽ ഫോണിൽനിന്നുമുള്ള പൂണ്ണമായ അകൽച്ച രാജീവേട്ടനേയും മറന്ന് തുടങ്ങാൻ ഇതിനോടകം തന്നെ എന്നെ പ്രേരിപ്പിച്ചിരുന്നു. അങ്ങനെയൊരിക്കൽ ഞാൻ വീണ്ടും  ഒരു പുതിയ സ്മാർട്ഫോണിനുടമയാവാനിടയായി. വീണ്ടും ഇന്റെർനെറ്റിലേക്കൊരു തിരിച്ചുവരവ്‌. ഓർക്കുട്ടിൽ ആദ്യം കയറിയ എന്നെ അവിടുത്തെ കാഴച്ച അംബരപ്പിച്ചു. എങ്ങും മരിച്ച ശവങ്ങളെപ്പോലുള്ള കുറേ പ്രൊഫെയിലുകൾ.. ഇടക്ക്‌ കുറച്ച്‌ ബ്രസ്സീലുകാരും! ഫേസ്ബുക്കിലാകട്ടെ വൻ ചാകരയും.. അമേരിക്കൻ പ്രസിഡന്റ്‌ ബരാക്‌ ഒബാമ മുതൽ അപ്പുറത്തെ വീട്ടിലെ ഗോപാലൻ ചേട്ടൻ വരെ അതിലുണ്ട്‌. ഓൾഡ്‌ മെസ്സേജുകൾ നോക്കുന്നതിനിടയിലാണു പെട്ടെന്ന് രാജിവേട്ടന്റെ പ്രൊഫെയിൽ തടഞ്ഞത്‌. അവിടെക്കണ്ട കാഴ്ച്ച തികച്ചും എന്നെ ഞെട്ടിപ്പിച്ചു. ആദരാഞ്ജലികളാൽ കണ്ണീരിൽ കുതിർന്ന മുഖപുസ്തകച്ചുമരിൽ നിന്ന് ഞാനും കരഞ്ഞു; ഒരൽപനേരം..
ചുട്ട്‌പഴുത്ത റോഡിലെ ഒരാക്സിഡന്റ്‌, അതെ.. ആ പഴയ ഒക്റ്റോബർ 28നു!

സുഹൃത്തേ മറക്കില്ല.. ആ വിഷുദിന സ്ക്രാപ്പുകൾ ഒരിക്കലും.. ഓർക്കുട്ടും മുഖപുസ്തകവും, പിന്നെ കുറേ വിഷുക്കാലവും നിലനിൽക്കുന്നിടത്തോളം കാലം വരേക്കും...

വീണ്ടുമൊരു ജന്മമുണ്ടെങ്കിൽ കണ്ട്‌മുട്ടാം.. ഈ കൊച്ച്‌ കേരളത്തിലൊ, നിറശോഭയുടെ ഓർക്കുട്ടിലോ.. അതുമല്ലെങ്കിൽ സൗഹൃതങ്ങളുടെ മുഖപുസ്തകത്താളുകളിലൊ...

ഈ താൾ രാജീവേട്ടനും, രാജീവേട്ടനെ സ്നേഹിക്കുന്നവർക്കും സമർപ്പിച്ച്‌കൊണ്ട്‌; ആദരാഞ്ജലികളോടെ,

 
   ദിസ്‌ ഈസ്‌  വിഷ്ണുലാൽ യൂ സി സൈഗ്നിങ്ങ്‌ ഓഫ്‌...

ലേബൽ: സുഹൃത്ത്‌ക്കളുടെ എണ്ണത്തിലൊ ലൈക്കുകളുടെയും കമന്റ്‌കളുടെയും കണക്കെടുപ്പിലൊ അല്ല കാര്യം.. നിങ്ങളെയറിയുന്ന നിങ്ങളെയോർക്കുന്ന മനസ്സുകളിലാണു സൗഹൃദത്തിന്റെ വേരുകൾ ആഴ്‌ന്നിറങ്ങുന്നത്‌...